
സ്വർണ വായ്പകൾക്കായി രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങൾക്ക് സമഗ്രമായ മാർഗനിർദ്ദേശങ്ങൾ വരുന്നു. റിസർവ് ബാങ്കാണ് സ്വർണ വായ്പകൾക്കായി സമഗ്രമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കുക. സ്വർണ വായ്പകളിൽ സ്ഫോടനാത്മകമായ വളർച്ചയുണ്ടായ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്കിന്റെ നിർണായക ഇടപെടൽ. സ്വർണം പണയംവെക്കുന്ന സമയത്തെ മൂല്യനിർണയം മുതൽ തിരിച്ചെടുക്കാത്ത സ്വർണം ലേലം ചെയ്യുന്ന സമയം വരെ വ്യാപകമായ ക്രമക്കേടുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഇതോടെ സ്വർണ വായ്പ നിയമങ്ങൾ റിസർവ് ബാങ്ക് കർശനമാക്കും എന്നാണ് റിപ്പോർട്ട്.
സ്വർണവില കുതിച്ചുയരുന്നതിനനുസരിച്ച് വായ്പാ തുക വർധിപ്പിക്കുന്നതിലും നിയന്ത്രണമുണ്ടാകും. സ്വർണവിലയുടെ ആനുപാതികമായി വായ്പ എന്നത് വലിയ റിസ്കാണെന്ന് സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്രതീക്ഷിതമായി സ്വർണവിലയിൽ വൻ ഇടിവ് സംഭവിച്ചാൽ സ്വർണപണയത്തെ കൂടുതലായി ആശ്രയിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകും. ഇതോടെ ഇത്തരം സ്ഥാപനങ്ങളിൽ പണം നിക്ഷേപിച്ചവർക്കും വലിയ നഷ്ടം സഹിക്കേണ്ടി വരും. ആ സാഹചര്യം ഒഴിവാക്കാൻ സ്വർണ പണയത്തിന് നൽകുന്ന തുകക്ക് പരിധി നിശ്ചയിക്കാനും റിസർവ് ബാങ്ക് നീക്കമുണ്ട് എന്നാണ് സൂചനയ
സ്വർണ വായ്പാ പ്രവർത്തനങ്ങളിൽ നിരവധി ക്രമക്കേടുകൾ റിസർവ് ബാങ്ക് കണ്ടെത്തിയിട്ടുണ്ട്. വായ്പകളുടെ ഉറവിടങ്ങൾ കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും മൂന്നാം കക്ഷികളെ ഉപയോഗിക്കുന്നതിലെ പോരായ്മകൾ, ഉപഭോക്താവിന്റെ സാന്നിധ്യമില്ലാതെ സ്വർണത്തിന്റെ മൂല്യനിർണ്ണയം നടത്താതിരിക്കൽ, വേണ്ടത്ര ജാഗ്രത പാലിക്കാതിരിക്കൽ എന്നിവ അവയിൽ ചിലതാണ്. കൂടാതെ സ്വർണ വായ്പകളുടെ അന്തിമ ഉപയോഗ നിരീക്ഷണത്തിന്റെ അഭാവം, ഉപഭോക്താവ് വീഴ്ച വരുത്തിയാൽ സ്വർണവും ആഭരണങ്ങളുും ലേലം ചെയ്യുന്ന സമയത്ത് കാണിക്കുന്ന സുതാര്യതയില്ലായ്മ, വായ്പ-മൂല്യം അനുപാതം നിരീക്ഷിക്കുന്നതിലെ ബലഹീനതകൾ, റിസ്‌ക് വെയ്റ്റുകളുടെ തെറ്റായ പ്രയോഗം എന്നിവയും പ്രധാന പോരായ്മകളിൽ ഉൾപ്പെടുന്നു.











